Friday, August 27, 2010

റിട്ടയര്‍മെന്റ്

പെന്‍ഷന്‍ - ഒന്ന്

മണ്ണും പൊടിയും നിറഞ്ഞ ഇടുങ്ങിയ ഗലികളിലൂടെ നടന്നാല്‍ തിരക്കു പിടിച്ച ആശുപത്രി കവലയില്‍ എത്താം. മെയിന്‍ ഗേറ്റ് താണ്ടി മതിലിനോടു ചേര്‍ന്നു നടന്നാല്‍ പിന്നിലെ ചെറിയ നട യാത്രക്കാര്‍ക്കുള്ള ഗേറ്റ്-ഇനരുകില്‍ എത്താം. അവിടെയാണു വഴിവാണിഭം പൊടിപൊടിക്കുന്നത്.

"कुछ तोह नाज़ुक मिज़ाज हे हम भी!
ओर यह चोट भी नयी हे अभी!!"

അസ്ലാം-ഇന്റെ പെട്ടിക്കടയില്‍ നിന്നും കരകരപ്പോടെ ഗുലാം അലി മുഴങ്ങി കേള്‍ക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഗസലുകളും രാഷ്ട്രീയവും അങ്ങനെ എന്തൊക്കെയോ എല്ലാം നിറഞ്ഞു നിന്ന കാലഘട്ടങ്ങളിലേതോ ഒന്നില്‍; ഒരിക്കലും നിലയ്ക്കില്ല എന്നു തോന്നിയ പ്രവാഹങ്ങള്‍ക്കൊടുവില്‍ അടിഞ്ഞു കൂടിയതാണീ തീരത്ത്. ഗംഗ എന്ന മഹാനദിയുടെ തീരത്ത്.

"नमस्ते! थोडा बैतियेगा! अभी आप का पान बनाते हैं! भीड़ ख़तम होने दीजिये!" അവനറിയാം എനിക്ക് ധൃതി ഒന്നും ഇല്ല എന്ന്.

ഒരിക്കലും കരുതിയതല്ല ജീവിതത്തിന്റെ 'മുഖ്യധാര'യില്‍ എത്തിപ്പെടും എന്ന്. എങ്ങിനെയൊക്കെയോ ഇവിടെ എത്തിച്ചേര്‍ന്നു.

(തുടരും)

വീണ്ടും...

ഒരുപാടു നാളായി ഈ വഴിയൊക്കെ വന്നിട്ട്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അവസരം ഇല്ലാഞ്ഞിട്ടുമല്ല. മാറ്റം എന്ന അനിവാര്യതയിലൂടെ ഞാനും കടന്നു പോവുകയായിരുന്നു; അല്ല,കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു! പ്രവാസങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ദേശവാസ സുഷുപ്തിയിലായിരുന്നു എന്നു വേണമെങ്കിലും പറയാം. അതോ ജീവിതത്തിരക്കിലായിരുന്നോ?

എന്തായാലും ഞാന്‍ തിരിച്ചു വരാന്‍ തീരുമാനിച്ചു. എന്‍റെ ഭാഷ പറയാനുള്ള (എഴുതുന്നതു പറച്ചിലിന്റെ രൂപാന്തരമല്ലേ?) കൊതി കൊണ്ട്...


ഒരുപാടു നന്ദി എപിക് ബ്രൌസര്‍-ഇന്‌; മലയാളം അനായാസം ഇതില്‍ ടൈപ്പ് ചെയ്യാം.
http://www.epicbrowser.com/
ഇന്ത്യക്ക് വേണ്ടി, ഇന്ത്യയുടെ ബ്രൌസര്‍.

Thursday, March 13, 2008

വെറുതെ (എഴുതിയത്)!!!

വെറുതെ……
വെറുതെ, നോക്കിയിരുന്നൂ…
എന്തിനോ,
എന്തോ കൊതിച്ച്,
പിന്നെയുമെന്തൊക്കെയോ കൊതിച്ച്….
കാത്തിരിപ്പു സുഖമോ?
അതോ……..

Tuesday, March 11, 2008

നദി

നദി........
ഓര്‍മ്മകള്‍ പോലെ,
എന്നും പുതിയ മുഖം,
എന്നും എന്നെ മറക്കുന്നു...

എങ്കിലുമിവിടേയ്ക്കെന്തിനു വീണ്ടും?
ജീവിതം പഠിയ്ക്കാനോ?

Friday, March 7, 2008

ചാരം 2: ആദ്യത്തെ ഉത്തരം

നെഞ്ചടുപ്പിലെ വിചാരങ്ങള്‍
വീണിടത്തുയര്‍ന്ന നാമ്പുകളൊക്കെയും
സ്വന്തമെന്നു കരുതിയതല്ല തെറ്റ്!

ചാരം 1: അവസാനത്തെ ചോദ്യം

ചിലപ്പോള്‍ ചില വേദനകള്‍
കടലാസ്സു തുണ്ടുകളായെരിയുമ്പോള്‍ കിട്ടുന്ന സുഖത്തെ
ചാരം എന്നു വിളിക്കാം;
ഞാനുമൊരു നാള്‍ ചാരമാകുമ്പോള്‍
ഈ വേദനകള്‍ എവിടേയ്ക്കു പോകും?

Sunday, March 2, 2008

പ്രതിസന്ധി

പ്രതിസന്ധിയുടെ കണ്ണാടിയില്‍ മുഖം നോക്കിയിരുന്നൂ –
ഉറക്കമില്ലാതെ ചീര്‍ത്ത കണ്ണുകള്‍ക്കു ചുറ്റും കറുത്ത കിനാക്കള്‍,
മരിച്ചിട്ടും കടവാതിലുകളായി ചുറ്റും വട്ടമിടുന്നൂ,
കഴുകന്മാരായിരുന്നെങ്കില്‍ ഇരുട്ടിന്റെ ശാന്തിയെങ്കിലും വകയായേനെ!

മുറിഞ്ഞടര്‍ന്ന ചെവിയൊന്നില്‍ സാന്ത്വനങ്ങള്‍ കേള്‍ക്കാം,
കൈകൊണ്ടതിറുകെപ്പൊത്തി -
ദയാവിഷം തീണ്ടി മരിയ്ക്കാന്‍ വയ്യ
വിദ്വേഷത്തിന്‍ നരകം നഷ്ടമായാലോ?

ഇനിയുമടരാത്ത മറുചെവിയില്‍ നിന്നും കുടുകുടെ രക്തം,
തലച്ചോറിന്റെ ദമനികള്‍ ചൊരിയുന്നൊരന്തര്‍ധാര;
ഒരു പറ്റം ചിരികളടുത്തു വരുന്നൂ,
അട്ടഹാസമാവും മുന്‍പതും പൊത്തിയേക്കാം.

ചെളിപറ്റിയ മുഖത്തൊരല്‍പ്പം കരികൂടി ചേര്‍ക്കാം,
‘വീരമൃത്യു‘ മിത്രങ്ങളറിയാതെ പോട്ടെ –
വീരന്റെ മൃതിയായ് ധരിച്ചുവെന്നാലോ?
അറിയാത്ത മുഖം മണ്ണില്‍ മറഞ്ഞിടട്ടെ.

അടിമപ്പെടാത്ത നാവിലല്പം പിട ബാക്കി…
അറിയപ്പെടാത്തവന്റെ കുരിശ്ശിലതിനെയേറ്റാം;

ഇനിയൊരു കല്ല് –
കാഴ്ചയുടെ വിഷം തീണ്ടി
കണ്ണാടി അപമൃത്യുവായാലോ?

Wednesday, December 26, 2007

ആത്മഹത്യ

വയ്യ, മടുത്തു എല്ലാം,
രാവിലെ എണീക്കലും, രാത്രിയിലെ ഉറക്കവും
നാലു ചുമരുകള്‍ക്കുള്ളിലെ സംക്രമണങ്ങളും!
കാലിപ്പേഴ്സെന്നേനോക്കി ചിരിച്ചു -
വിഷത്തിനായാലും കയറിനായാലും കാശു വേണം.
തൊപ്പിയും ജാക്കറ്റുമിട്ടു തണുത്ത വൈകീട്ടിറങ്ങിത്തിരിച്ചു,
മഞ്ഞയും പച്ചയും നിറമുള്ള ഏ.റ്റി.എമ്മില്‍ നിന്നു
മിനിമം ബാലന്‍സു പൊട്ടിയ്ക്കാന്‍,
മരിച്ചാല്‍ പിന്നെന്തിനൊരഞ്ഞൂറു രൂപ മിച്ചം?
വിഷം വില്‍ക്കുന്ന കടയില്‍
ഇളിച്ചു കൊണ്ടഞ്ഞൂറു നീട്ടി -
“ചെയ്ഞ്ചില്ല സാറേ”,
ഇവനേയും ‘സാറേ’ന്നു വിളിക്കണം,
മടുത്തെന്റ്റെ സാറേ ജീവിതം!
അകത്തേയ്ക്കു പോയ സാറിനെ കാണുന്നില്ല-
“നീയൊന്നകത്തേയ്ക്കു വാ”
“താടിയും കറുത്ത കണ്ണടയും, നീ അല്‍-ഖൈദയാ?“
ട്രാന്‍സാക്ഷന്‍ സ്ലിപ്പു കാട്ടി, സീരിയല്‍-
നമ്പറില്ലാത്ത നോട്ടു കീറി, തടിതപ്പി.
മരിയ്ക്കാനായില്ലെങ്കിലും മഞ്ഞയും പച്ചയും ഏ.റ്റി.എമ്മിനെ-
ക്കൊല്ലാതിനി റൂമിലേയ്ക്കില്ല!
വെയ്ച്ചടിച്ചു ചെന്നപ്പോളവിടെയൊരാള്‍ക്കൂട്ടം -
മഞ്ഞയും പച്ചയും ഏ.റ്റി.എം
ബോംബു പൊട്ടി മരിച്ചു കിടക്കുന്നു!

Tuesday, December 25, 2007

ലോഹിണിയുടെ സാന്റ്റാ

ഇന്നു ക്രിസ്തുമസ്. നാടുവിട്ടവരും നാട്ടിലുള്ളവരുമായ എല്ലാ മലയാളി ബന്ധുക്കള്‍ക്കും എന്റ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!
ഇക്കുറി ക്രിസ്തുമസ് മൌറീഷ്യന്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു. അവിടെ അവര്‍ ക്രിസ്തുമസ് ഈവാണ് ആഘോഷിക്കുന്നത്, അതു കൊണ്ട് ഇന്നലെയായിരുന്നു പരിപാടികള്‍. ആറു വയസ്സുകാരി ലോഹിണിയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. എല്ലാ വര്‍ഷത്തേയും പോലെ ഇന്നലെയും രാവിലെ എഴുന്നേറ്റ ഉടനെ പപ്പായോടു ചോദിച്ചു, “പപ്പാ സാന്റ്റാ വരില്ലേ?”. ഹര്‍ഷ് മറന്നേ പോയിരുന്നൂ അക്കാര്യം. ലോഹിണിയെ സംബന്ധിച്ചിടത്തോളം സാന്റ്റാ ഒരു സങ്കല്പമല്ല, അവളുടെ ലോകത്തിലെ മനോഹരമായ സത്യങ്ങളിലൊന്നാണ്. എല്ലാ ക്രിസ്തുമസ് ഈവിനും അവള്‍ കാത്തിരിക്കുന്നൂ, സമ്മാനങ്ങളുമായി വരുന്ന സാന്റ്റായെ. ഒരു പക്ഷേ അവളിത്രയും കാത്തിരിക്കുന്ന മറ്റൊരു ദിവസവും ഉണ്ടാവില്ല.
ഹര്‍ഷ് ആകെ റ്റെന്‍ഷനടിച്ചു രാവിലെ വന്നു പറഞ്ഞു, “ഒരു സാന്റ്റായെ ഒപ്പിക്കണം”. “ഞാനായാ മതിയോ?” “പക്ഷേ നിന്റ്റെ പാകത്തിനുള്ള ഡ്രസ്സെവിടുന്നു കിട്ടും? തയ്പ്പിക്കാനിനി നേരവുമില്ല.” കഴിഞ്ഞ കൊല്ലം മെസ്സിലെ രാമായണ്‍ എന്ന മൂന്നരയടിക്കാരനായിരുന്നു സാന്റ്റാ. “എന്നാപ്പിന്നെ അവനെത്തന്നെ ആക്കിയാപ്പോരെ?” പക്ഷേ അവിടെയായിരുന്നു റ്റെന്‍ഷന്റ്റെ ആധാരം. രാമായണ്‍ മെസ്സു വിട്ടു. ആ സൈസിനു പിന്നെ കിട്ടുന്നതു പിള്ളാരെയാണ്. അങ്ങനെയായാല്‍ സംഭവം കുളമാകാനാണു സാദ്ധ്യത കൂടുതല്‍. പുതിയൊരാളെ തപ്പണം.
മുങ്ങാമെന്നു കരുതിയപ്പോ സര്‍ എത്തി. ഇനി ഒരു രക്ഷയുമില്ല, നാലു മണിവരെ അനങ്ങാന്‍ പറ്റില്ല. ഹര്‍ഷിനെ സമാധാനിപ്പിച്ചു, ഏതെങ്കിലും മെസ്സില്‍ അവന്‍ അല്ലെങ്കില്‍ അവന്റ്റെ സൈസിലുള്ള ആരെങ്കിലും ഉണ്ടാവും. ഇല്ലെങ്കില്‍ എന്തെങ്കിലും കള്ളം പറയാം.അവനെന്നെ തല്ലിയില്ല എന്നേയുള്ളൂ, ലോഹിണിയുടെ ഏറ്റവും മനോഹരമായ സ്വപ്നം തകര്‍ക്കുന്ന കാര്യം അവനാലോചിക്കാനേ വയ്യ.
നിമിഷങ്ങളെണ്ണി ഹര്‍ഷ് നാലുമണിയെത്തിച്ചു. പിന്നേയും ഒരരമണിക്കൂറെടുത്തു വിട്ടുകിട്ടാന്‍. നേരെയോടി മെസ്സിലേക്ക് - രാമായണെപ്പറ്റി എന്തെങ്കിലും ആര്‍ക്കെങ്കിലും അറിയാമോ? എവിടെ, ഒരുത്തനും ഒന്നുമറില്ല. ചൌക്കീദാര്‍ പറഞ്ഞു ക്യാന്റ്റീനില്‍ അവന്റ്റെ ചാച്ചാ പണിയെടുക്കുന്നുണ്ടായിരുന്നു. നേരെ അവിടേയ്ക്കു വിട്ടു. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു, ക്യാന്റ്റീന്‍ പൂട്ടി എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. പിന്നെ തപ്പലോടു തപ്പല്‍. ക്യാമ്പസ്സിനുള്ളിലെ മെസ്സുകളോരോന്നായി, ‘നോ രക്ഷ!’.
ആറരയായപ്പോ ഹര്‍ഷ് പറഞ്ഞു അവന്‍ പോകുന്നു എന്ന്. കേക്കും ക്രിസ്തുമസ് ട്രീയുമൊക്കെ റെഡിയാക്കണം. ഞാന്‍ ഒന്നും കൂടി ട്രൈ ചെയ്തു നോക്കാമെന്നു പറഞ്ഞു. പ്രതീക്ഷയുണ്ടായിട്ടല്ല, അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി.
കുറച്ചു നേരം കൂടി തപ്പി. അവന്റ്റെ കാള്‍ വന്നു, നീ തിരിച്ചു പോന്നേര്. അവിടെ അതിഥികള്‍ എല്ലാവരും എത്തിയിരുന്നു. ലോഹിണി പിണങ്ങിത്തുടങ്ങിയിരുന്നു, പക്ഷെ തണുപ്പത്തിനിയും വൈകിച്ചാല്‍ വന്നവര്‍ക്കൊക്കെ മുഷിയും. വല്ലാത്ത ഒരു നിരാശയും കുറ്റബോധവുമൊക്കെ അവന്റ്റെ ശബ്ധത്തിലുണ്ടായിരുന്നൂ. പത്തു മിനുട്ടിനുള്ളില്‍ എത്താമെന്നു പറഞ്ഞു. ഒരു സമ്മാനം വാങ്ങണം ലോഹിണിയ്ക്ക്, കഴിഞ്ഞ തവണയയും ഒന്നും കരുതിയില്ല. അവളുടെ ‘ഫേവറിറ്റ്’ ചാച്ചായല്ലേ ഞാന്‍. അന്ന് ക്രിസ്തുമസ് ലോഹിണിയ്ക്കിത്രയും പ്രധാനപ്പെട്ടതാണെന്നറിയില്ലായിരുന്നു.
ആകെ തളര്‍ന്നിരുന്നൂ. ‘ആര്‍ച്ചീസില്‍’ നിന്നൊരു ‘സാന്റ്റാ’യെ വാങ്ങി, ഇതെങ്കിലുമാകട്ടെ അവള്‍ക്ക്. വല്ലാതെ വിഷമം വരുന്നുണ്ടായിരുന്നു. ഇങ്ങനെത്തെ സങ്കല്‍പ്പങ്ങളൊന്നും കുട്ടിക്കാലത്തുണ്ടായിരുന്നില്ല. സാന്റ്റായെപ്പറ്റി അറിയുന്നതു തന്നെ വലുതായിട്ടാണു. അതു കൊണ്ടായിരിക്കണം ലോഹിണിയ്ക്കു വരാന്‍ പോകുന്ന സങ്കടം മനസ്സിലാക്കാന്‍ ഇത്രയും നേരമെടുത്തത്. തട്ടു കടയില്‍ നിന്നൊരു ചായ കുടിയ്ക്കാമെന്നു കരുതി. അതൊരു പതിവാണ്.
ഹര്‍ഷിന്റ്റെ കാള്‍ വീണ്ടും, “പെട്ടെന്നു വാ”. “ഞാന്‍ ഇതാ എത്തി”. കൈയ്യില്‍ ചെയ്ഞ്ച് ഇല്ലായിരുന്നൂ, ഇസ്ലാം പറഞ്ഞു, “ഹോ ജായേഗാ സാബ്“ “അരെ തൂ കിദര്‍ ഹേ ബോഝടീവാലേ , പചാസ് കാ ചെയ്ഞ്ച് ലേക്കെ ആ!” ഒന്നും പ്രതീക്ഷിച്ചു നോക്കിയതല്ല, അന്‍പതു രൂപാ‍ നോട്ടിനു പുറകെ കണ്ണു പോയതാണു. അതാ വരുന്നൂ ലോഹിണിയുടെ സാന്റ്റാ രാമായണ്‍.
ഫ്ലാറ്റിലേക്കു കയറുന്ന പടിക്കെട്ടില്‍ തൊപ്പിയും താടിയുമൊക്കെയായി ഹര്‍ഷ് കാത്തു നില്‍ക്കുന്നുണ്ടാ‍യിരുന്നു. ആകെ മുഷിഞ്ഞിരുന്നതിനാല്‍ ഞാന്‍ അകത്തേയ്ക്കു കയറിയില്ല. ഒന്നു കുളിച്ചിട്ടു പോകാമെന്നു കരുതി. വെള്ളം ചൂടാകാനായി കാക്കുമ്പോള്‍ മനസ്സു നിറയെ ഒരു നിര്‍വൃതിയായിരുന്നു.
ലോ‍ഹിണി മുഖം നിറയെ ചിരിയുമായി വന്നു കതകുതുറന്നു. സമ്മാനപ്പൊതി അപ്പൊത്തന്നെ തുറന്നു നോക്കിയവള്‍. “ഹായ് സാന്റ്റാ!” “സാന്റ്റാ വന്നോ മോളേ?” “ങ്ഹാ, ആയാ ചാച്ചാ”, മുകളിലെവിടെയോയുള്ള സ്വര്‍ഗ്ഗത്തിലേയ്ക്കു വിരല്‍ ചൂണ്ടി അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു. എന്നിട്ടു സാന്റ്റാ നല്‍കിയ സമ്മാങ്ങള്‍ കാണിച്ചു തരാന്‍ അകത്തേയ്ക്കോടി.
ഗുഡ്നൈറ്റ് പറഞ്ഞു പിരിയുമ്പോള്‍ അവള്‍ ഹര്‍ഷിന്റ്റെ ചെവിയില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു, “ചാച്ചാ കാ ഗിഫ്റ്റ് മുഝെ സബ്സെ അഛാ ലഗാ!”

ഒരു പഴയ കത്ത് - 1

ഒരു പഴയ കത്ത്...ഹാര്‍ഡ് ഡിസ്ക്കിന്റ്റെ ഒരു കോണില്‍ ഒളിഞ്ഞു കിടന്നത്...കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയത്. എന്റ്റെ അന്നത്തെ ഒരു നല്ല സുഹ്രുത്തായിരുന്നു, പക്ഷെ വല്ലാത്ത ഒരു നിരാശ R-നെ വേട്ടയാടുന്നുണ്ടായിരുന്നു. വല്ലത്ത self-centered ആയ ഈ വ്യക്തിയ്ക്ക് ഭൂമിയില്‍ മറ്റു മനുഷ്യര്‍ക്കും ദു:ഖങ്ങളുണ്ടാകാറുണ്ടെന്നത് വിശ്വസിയ്ക്കാനേ കഴിഞ്ഞിരുന്നില്ല...R-നു ഞാന്‍ എഴുതിയ ആദ്യത്തെ കത്ത്...തണുപ്പു തുടങ്ങുതിനു മുന്‍പു ഞാന്‍ വടക്കെ ഇന്‍ഡ്യ വിട്ടായിരുന്നു...

DESPIRE HAS A BETTER CHOICE
When winter knocks at your door
Show him my corpse, lying naked-
Just a few yards from your door.
Show him those red flowers which
Still bleed all over me, from my dreams!
Show him the paths i treaded
In search of a better world.
Show him those nights where i wept
All through at the demise of my soul.
Show him those bright lips, where dew drops
Still shine with all its wickedness.
show him those unknown streets, where
I searched but all in vain for you
Tell him that he has a better choice
in me, not in you-
Tell him that i was waiting all my life!
Let him dress me all in white
for my blood will show all through his white...
Then how will he, even think of you?
bye for now. howz the 'lucky plant'? . take care...