Thursday, March 13, 2008

വെറുതെ (എഴുതിയത്)!!!

വെറുതെ……
വെറുതെ, നോക്കിയിരുന്നൂ…
എന്തിനോ,
എന്തോ കൊതിച്ച്,
പിന്നെയുമെന്തൊക്കെയോ കൊതിച്ച്….
കാത്തിരിപ്പു സുഖമോ?
അതോ……..

Tuesday, March 11, 2008

നദി

നദി........
ഓര്‍മ്മകള്‍ പോലെ,
എന്നും പുതിയ മുഖം,
എന്നും എന്നെ മറക്കുന്നു...

എങ്കിലുമിവിടേയ്ക്കെന്തിനു വീണ്ടും?
ജീവിതം പഠിയ്ക്കാനോ?

Friday, March 7, 2008

ചാരം 2: ആദ്യത്തെ ഉത്തരം

നെഞ്ചടുപ്പിലെ വിചാരങ്ങള്‍
വീണിടത്തുയര്‍ന്ന നാമ്പുകളൊക്കെയും
സ്വന്തമെന്നു കരുതിയതല്ല തെറ്റ്!

ചാരം 1: അവസാനത്തെ ചോദ്യം

ചിലപ്പോള്‍ ചില വേദനകള്‍
കടലാസ്സു തുണ്ടുകളായെരിയുമ്പോള്‍ കിട്ടുന്ന സുഖത്തെ
ചാരം എന്നു വിളിക്കാം;
ഞാനുമൊരു നാള്‍ ചാരമാകുമ്പോള്‍
ഈ വേദനകള്‍ എവിടേയ്ക്കു പോകും?

Sunday, March 2, 2008

പ്രതിസന്ധി

പ്രതിസന്ധിയുടെ കണ്ണാടിയില്‍ മുഖം നോക്കിയിരുന്നൂ –
ഉറക്കമില്ലാതെ ചീര്‍ത്ത കണ്ണുകള്‍ക്കു ചുറ്റും കറുത്ത കിനാക്കള്‍,
മരിച്ചിട്ടും കടവാതിലുകളായി ചുറ്റും വട്ടമിടുന്നൂ,
കഴുകന്മാരായിരുന്നെങ്കില്‍ ഇരുട്ടിന്റെ ശാന്തിയെങ്കിലും വകയായേനെ!

മുറിഞ്ഞടര്‍ന്ന ചെവിയൊന്നില്‍ സാന്ത്വനങ്ങള്‍ കേള്‍ക്കാം,
കൈകൊണ്ടതിറുകെപ്പൊത്തി -
ദയാവിഷം തീണ്ടി മരിയ്ക്കാന്‍ വയ്യ
വിദ്വേഷത്തിന്‍ നരകം നഷ്ടമായാലോ?

ഇനിയുമടരാത്ത മറുചെവിയില്‍ നിന്നും കുടുകുടെ രക്തം,
തലച്ചോറിന്റെ ദമനികള്‍ ചൊരിയുന്നൊരന്തര്‍ധാര;
ഒരു പറ്റം ചിരികളടുത്തു വരുന്നൂ,
അട്ടഹാസമാവും മുന്‍പതും പൊത്തിയേക്കാം.

ചെളിപറ്റിയ മുഖത്തൊരല്‍പ്പം കരികൂടി ചേര്‍ക്കാം,
‘വീരമൃത്യു‘ മിത്രങ്ങളറിയാതെ പോട്ടെ –
വീരന്റെ മൃതിയായ് ധരിച്ചുവെന്നാലോ?
അറിയാത്ത മുഖം മണ്ണില്‍ മറഞ്ഞിടട്ടെ.

അടിമപ്പെടാത്ത നാവിലല്പം പിട ബാക്കി…
അറിയപ്പെടാത്തവന്റെ കുരിശ്ശിലതിനെയേറ്റാം;

ഇനിയൊരു കല്ല് –
കാഴ്ചയുടെ വിഷം തീണ്ടി
കണ്ണാടി അപമൃത്യുവായാലോ?